Monday, 8 June 2026

ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു

കൊല്ലം : ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു.  52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നി രോധനം നാളെ മുതൽ ജൂലൈ 31 അർ ധരാത്രി വരെയാണ് നിരോധനം.വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം. മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളി കളുടെ ഉപജീവനം ഉറപ്പുവരുത്താനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിനും വേണ്ടി  ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കു ന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാം. അതുകൊണ്ട് തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യ കൊയ്ത്തിന് ഡിമാൻഡ് ഏറുന്നു. അതിനാൽ വള്ളങ്ങളുടെയും വലയുടെയും കേടുപാടുകൾ തീർത്ത് ട്രോളിംഗ് കാലത്തെ മത്സ്യബന്ധനത്തിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

@ മത്സ്യലഭ്യത കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ ബോട്ടുകൾ പലതും പൊളിച്ചു വിറ്റൊഴിവാക്കേണ്ട അവസ്ഥയിലാണെന്ന് ബോട്ടുടമകൾ പറയുന്നു. 
പതിനഞ്ച് വർഷം കഴിഞ്ഞ ബോട്ടുകൾക്ക് നിലവിൽ ലൈസൻസ് പുതുക്കി നൽകാത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന് 
ബോട്ട് മുതലാളിമാർ പറയുന്നു  തൊഴിലാളികളിൽ നല്ലൊരുപങ്കും ഇതര സംസ്ഥാനക്കാരായിരുന്നു  ഇവരെല്ലാം നാട്ടിലേക്ക് മടങ്ങിയതും ട്രോളിംഗ് നിരോധനത്തിന് മുമ്പുതന്നെ മത്സ്യബന്ധന മേഖല നിശ്ചലമാകാനിടയാക്കി. ട്രോളിംഗ് കാലയളവ് മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. 47 ദിവസമായിരുന്ന ട്രോളിംഗ് കാലയളവ് ഇപ്പോൾ 52 ദിവസമാണ്. പല ബോട്ടുകളും കടുത്ത നഷ്ടം സഹിച്ചാണ് മേഖലയിൽ തുടരുന്നത്.ഡീസൽ വിലവർദ്ധനവ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുബോട്ടുകൾക്ക് മൂന്നുദിവസത്തോളം കടലിൽ കഴിയാൻ 600 ലിറ്റർ വരെ ഡീസൽ വേണ്ടിവരും. ഒരാഴ്ച കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് രണ്ടായിരം ലിറ്റർ ഡീസൽ ആവശ്യമാണ്. എട്ട് തൊഴിലാളികൾ ചെറുബോട്ടിലും പന്ത്രണ്ട് മുതൽ പതിനാല് വരെ ജീവനക്കാർ വലിയ ബോട്ടുകളിലുമുണ്ടാവും. ഇവർ കടലിൽ കഴിയുന്ന ഒരുദിവസത്തിന് ഒരാൾക്ക് അഞ്ഞൂറ് രൂപ ബത്തയായി നൽകണം. മീൻ സൂക്ഷിക്കാനുള്ള ഐസ്, പലചരക്കു സാധനങ്ങൾ എന്നീ വകയിലും ചിലവ് വരും. ഇതെല്ലാം കഴിഞ്ഞു കൂലിയും കൊടുത്തു വേണം അറ്റകുറ്റപ്പണികൾക്കടക്കം ബോട്ട് ഉടമകൾക്ക് ചിലവ് വകയിരുത്താൻ. ചിലവ് കഴിഞ്ഞു ലാഭം കിട്ടുന്ന അവസ്ഥ പല ബോട്ട് ഉടമകൾക്കുമില്ലെന്ന് മാത്രമല്ല പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പലപ്പോഴും തീരനിയമം തെറ്റിച്ചു കപ്പലുകൾ വരുന്നതും കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും പല അപകടങ്ങൾ സംഭവിക്കുന്നതുമെല്ലാം മത്സ്യബന്ധന മേഖലയിലേക്ക് പുതുതായി തൊഴിലാളികൾ വരുന്നതിന് വിമുഖത കാണിക്കുന്നുണ്ട്. 


@ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കുന്നു
സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇൻബോർഡ് വള്ളങ്ങൾ പോകുമ്പോൾ ഒരു കാരിയർ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാൻ പാടുള്ളു. കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.
.ഈ സമിതി ആഴ്ചയിലൊരിക്കൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തീരദേശ മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങൾ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകൾ പരിഹരിക്കാനും കൂടുതൽ സുരക്ഷിതമായ രീതിയിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും



 


No comments:

Post a Comment