കുതിച്ചുയർന്ന്മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും
ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യവിലയിൽ വൻ വർദ്ധനവ് ഉണ്ടാവുമെന്ന്
കച്ചവടക്കാർ സൂചന നല്കുന്നു ഇതോടെ സാധാരണക്കാരൻ്റെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അപ്രതൃഷമാകുന്ന സ്ഥിതിയാണ്.
നിലവിൽ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്.
ഗ്രാമീണ മാർക്കറ്റുകളിലും വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും വില ഉയർന്ന് തന്നെ
നത്തോലി മുതൽ അയക്കൂറക്ക് വരെ വില വർദ്ധിച്ചതായി വീട്ടമ്മമാർ പറയുന്നു. ജില്ലയിലെ വിവിധ ഹാർബറുകളിൽ രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി ഇന്ന് ഒരു കിലോ ലഭിക്കണമെങ്കിൽ 200-300 മുതൽ 350 രൂപ വരെ നൽകണം. ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും.
അയക്കൂറക്ക് കിലോ 1000 മുതൽ 1300 വരെയായി. അയല 300 മുതൽ 400 വരെയാണ്. ചെമ്മീനിന് 350 മുതൽ 500 രൂപവരെയും കേരയ്ക്ക് 500 രൂപയുമാണ് വില
വലുപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും.
പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള ആവോലി തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും. ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വിലവർദ്ധനയ്ക്ക് ഇന്ധനച്ചെലവ്, തൊഴിലാളി വേതനം, ഗതാഗതച്ചെലവ് എന്നിവയുടെ വർദ്ധനയും കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കാരണം പല കുടുംബങ്ങളും മത്സ്യം വാങ്ങുന്നത് കുറച്ചിരിക്കുകയാണ്. 9 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയുമെന്ന ആശങ്കയുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും വിപണിയിലെ ആവശ്യത്തിനനുസരിച്ചുള്ല ലഭ്യത ഉറപ്പാക്കാനാകില്ല. ഇതോടെ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയുമാണ് കൂടുതൽ ബാധിക്കുന്നത്. ട്രോളിംഗ് നിരോധനം കൂടി പ്രാബല്യത്തിൽ വരുന്നതോടെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അന്യമാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മത്സ്യവില നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ശക്തമാകുകയാണ്.
@ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ നിന്നും മറ്റുമുള്ള ബോട്ടുകൾ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയുമാകുന്നുണ്ട്. മാസങ്ങളായി ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ബോട്ടുകളിൽ നിന്ന് കിട്ടുന്ന മത്സ്യത്തിൽ ആണെങ്കിൽ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികൾ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാൽ വിൽപനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വില കൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.
മത്സ്യക്ഷാമത്തിന് പുറമേ മണ്ണെണ്ണ വില വർദ്ധനവ് ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 165 രൂപയിലെത്തി നിൽക്കുകയാണ്. ഒരു വളളത്തിന് ലഭിക്കുന്നത് മാസത്തിൽ 129-179 ലിറ്റർ മണ്ണെണ്ണമാത്രമാണ്. എന്നാൽ, ഒരുദിവസം ശരാശരി വേണ്ടത് 300 ലിറ്റർ മണ്ണെണ്ണയാണ്. കടംവാങ്ങി വളമിറക്കിയാൽ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു വളമിറക്കുമ്പോൾ 30,000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,000 രൂപയും മാത്രം. വളമിറക്കിയാൽ പലപ്പോഴും ഡോൾഫിൻ കടൽമാക്രി എന്നിവയുടെ ശല്യംകാരണം വലകൾ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓരോ വളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നത് തുടങ്ങിയവ കാരണം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. മേഖലയുടെ പുരോഗതിക്ക് സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
മീൻവില (കിലോ)
മത്തി - 200-350
നത്തോലി - 200-250
മാന്തൾ - 300-400.
നെയ്മീൻ - 600 മുതൽ,
അയക്കൂറ - 1000-1300
അയല - 300-400
ചെമ്മീൻ - 350-500
കോര(കിളിമീൻ)- 300
കൊഴുവ 280 രൂപ
ചെമ്പല്ലി 300 രൂപ എന്നിങ്ങനെയാണ് വിറ്റഴിക്കുന്നത്.