Monday, 20 April 2026

ദേശീയപാതയൊരത്തെ പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.

ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു

കൊട്ടിയം : ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.ദേശീയപാത നിർമ്മാണം പൂർത്തിയായ മേവറം മുതൽ പാരിപ്പള്ളി വരെയുള്ള പ്രധാന ജങ്ഷനുകളായ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ പ്രധാന ജങ്ഷനുകളിലും ചെറുതും വലുതുമായ മറ്റ് ജംഗഷനുകളിലുമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ ദേശിയപാത നിർമ്മാണപ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ചുവെങ്കിലും പലതും ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിൽ അല്ല ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 
കെ. എസ് ആർ ടി സി ഡിപ്പോ ജങ്ഷനിൽ റോഡിന്റെ വടക്ക് ഭാഗത്ത് നിർമ്മിച്ചപ്പോൾ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡിന്റെ തെക്ക് ഭാഗത്ത് ഇനിയും നിർമ്മിച്ചിട്ടില്ല.ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന പല ജംഗ്ഷനുകളിലെയും 
സ്ഥിതി വ്യത്യസ്ത‌മല്ല എല്ലായിടത്തും 
കടത്തിണ്ണകളാണ് യാത്രക്കാർക്ക് ആശ്രയം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് മൂലം 
 എവിടെ നിന്ന് ബസ് കയറണമെന്നറിയാതെ ആളുകൾ നെട്ടോട്ടത്തിലാണ്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി ജനപ്രതിനിധികൾ സ്ഥാപിച്ച  ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയത് ദേശീയപാത നിർമാണം പൂർത്തിയായിമാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ തദേശസ്വയംഭരണസ്ഥാപനങ്ങൾ 
തയ്യാറാകുന്നില്ല ദൂര സ്ഥലങ്ങളിൽ നിന്ന് ടൗണിലെത്തുന്ന യാത്രക്കാർക്ക് ഒന്ന് ഇരിക്കണമെങ്കിൽ ഏതെങ്കിലും കടത്തിണ്ണ തിരയേണ്ട ഗതികേടാണ്. ഇത്തിക്കര, കല്ലുവാതുക്കൽ, മേവറം, ഉമയനല്ലൂർ 
 എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് കൂടുതൽ ദുരിതം.തദേശസ്വയം ഭരണസ്ഥാപനങ്ങൾ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തി പ്രധാന ജാങ്ഷനുകളിൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലവിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ല
വിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം
കൊല്ലം : വെളിച്ചെണ്ണയുടെ ആവിശ്യകതയും വിലയും കൂടിയതോടെ മായം ചേർത്തുള്ള എണ്ണയുടെ വരവും കൂടി.കഴിഞ്ഞ
 ഓണം സീസണിൽ കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയ്ക്ക് ഒപ്പം വ്യാജ വെളിച്ചെണ്ണയും വിപണിയിൽ സർവ്വസാധാരണമായി മാറിയിരുന്നു തുടർന്ന് നടന്ന പരിശോധനയിൽ വൻതോതിൽ  ബ്രാന്റ് കവറിൽ പായ്ക്ക് ചെയ്ത വ്യാജവെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു തുടർന്ന് മാസങ്ങൾക്കിപ്പുറം ഭഷ്യസുരക്ഷാവകുപ്പിന്റെ 
 പരിശോധന ഇല്ലാതായതോടെ വീണ്ടും വ്യാജവെളിച്ചെണ്ണ വിപണിയിൽ സുലഭമായി മാറുകയാണ്.തമിഴ്നാട്ടിൽ നിന്നും എത്തുന്ന വ്യാജവെളിച്ചെണ്ണ കൂടാതെ കേരളത്തിലെ പ്രമുഖ ബ്രാന്റുകളുടെ കവറുകളിൽ 
കര്‍ണര്‍ ഓയിലും തേങ്ങ എണ്ണയും ചേര്‍ത്താണ് വെളിച്ചെണ്ണയെന്ന പേരില്‍ കച്ചവടം നടത്തുന്നത്. എന്നാല്‍, ചില്ലറവില്‍പന നടത്തുന്ന പലയിടങ്ങളിലും വെളിച്ചെണ്ണക്കൊപ്പം സൂര്യകാന്തി എണ്ണയും ചേര്‍ത്ത് കച്ചവടം നടത്തുന്നതായും
പറയുന്നു.വെളിച്ചെണ്ണയുടെ ശുദ്ധമായ മണം കിട്ടാന്‍ റോസ്റ്റ് എണ്ണ കൂടി ചേര്‍ത്താണ് കവറുകളില്‍ എണ്ണ നിറക്കുന്നത്. നൂറുകിലോ വെളിച്ചെണ്ണക്കൊപ്പം 35 മുതല്‍ 45 കിലോ വരെ കര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് കച്ചവടം നടത്തുന്നതത്രെ. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കാന്‍ മാഫിയ ഉപയോഗിക്കുന്നത്. 
ജില്ലയിലെ ഇണ്ടസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സർക്കാർ ലൈസൻസ് ഉള്ള ചില മില്ലുകളിലാണ് റോസ്റ്റ് എണ്ണ കച്ചവടം നടത്തുന്നത്.ഇത്തരത്തിലുള്ള ഇരുപതോളം മില്ലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ഭഷ്യസുരക്ഷ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കര്‍ണര്‍ ഓയില്‍ തമിഴ്‌നാട്ടിലെ കാങ്കയം സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ജില്ലയിൽ 
എത്തിക്കുന്നത് കര്‍ണര്‍ ഓയിലിനു പുറമെ കൊപ്രയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തില്‍ കൊപ്രയ്ക്കുള്ള കടുത്ത ക്ഷാമം കാരണമാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതെന്ന് വെളിച്ചെണ്ണ കച്ചവടക്കാര്‍ തന്നെ പറയുന്നു. വെളിച്ചെണ്ണവില കുതിച്ചെങ്കിലും കേരകര്‍ഷകന് തേങ്ങക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ല.
അതുകൊണ്ട് തന്നെ തെങ്ങ് കൃഷിയില്‍നിന്ന് കേരളീയര്‍ അകന്നുതുടങ്ങി. മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് തടയാനോ ഗുണനിലവാരം പരിശോധിക്കാനോ തയാറാകാത്തതാണ് ഇത്തരം മാഫിയാ സംഘങ്ങള്‍ വളരുന്നതിന് കാരണമെന്ന് പരാതിയുണ്ട്. ഉത്സവസീസണുകളിൽ 
 ലക്ഷക്കണക്കിന് രൂപക്കാണ് മായം ചേര്‍ത്ത വെളിച്ചെണ്ണ കവറുകളില്‍ നിറച്ചും അല്ലാതെയും വിറ്റത്. ഹോട്ടലുകളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധനകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ നിര്‍മാണ കേന്ദ്രങ്ങളില്‍ നടക്കുന്ന മായം ചേര്‍ക്കലും മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പനയും പരിശോധിക്കാന്‍ തയാറാകാത്തതിനെതിരെ പരക്കെ പ്രതിക്ഷേധമുണ്ട്.

ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം


ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം
ചാത്തന്നൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ 
ബി.ജെ.പി.ക്ക് ലഭിക്കുന്ന വോട്ട് സംബന്ധിച്ച് യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് സി പി എം ഏരിയ കമ്മിറ്റിയുടെ റിപ്പോർട്ട്.ഇടത് മുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് സമിതിയുടെ റിപ്പോർട്ടിന് ബദലായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയ റിപ്പോർട്ടിൽ
സമർപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇ സൂചനയുള്ളത് ഇത് ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് 
നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ക്രമാനുഗതമായ വളർച്ച കൈവരിച്ചു. 
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂരിൽ 71 ബൂത്തുകളിൽ അവർ ഒന്നാമതെത്തിയതും 113 ഇടങ്ങളിൽ രണ്ടാംസ്ഥാനത്ത് വന്നെങ്കിൽ ഇക്കുറി എല്ലാബൂത്തുകളിലും പത്ത് മുതൽ നൂറ് വോട്ടുകൾ വരെ വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു ബിജെപി 100മുതൽ 120ബൂത്തുകളിൽ വരെ ലീഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു ഇത് ഗൗരവമേറിയ കാര്യമാണ്. ഇത് ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കപ്പെടണമെന്നും റിപ്പോർട്ട് പറയുന്നു.തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എല്ലാ ബൂത്തിലും ഇടതുമുന്നണിയുടെ കമ്മിറ്റികൾ ഉണ്ടായിട്ടും പ്രചരണത്തിൽ 
തുടക്കത്തിൽ തന്നെ മുന്നിലെത്തിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതിരോധിക്കാൻ ഇടതുമുന്നണിയുടെ 
സംഘടന സംവിധാനത്തിന് കഴിഞ്ഞില്ല.
സിപിഎം തന്നെ നേതൃത്വം കൊടുത്ത
മണ്ഡലം കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ടത്ര ഏകോപാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന സ്വയം 
വിമർശനവും റിപ്പോർട്ടിലുണ്ട്. 
തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ബി ജെ പി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ അവരുടെ പ്രചാരണത്തിന് കഴിഞ്ഞു. ഇവിടെ ഇടതു വോട്ടുകളും ബി ജെ പി യിലേക്ക് പോകുന്ന സാഹചര്യമുണ്ടായി.സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ വീഴ്ചയും
തദേശതിരഞ്ഞെടുപ്പിൽ  റിബൽ സ്ഥാനാർഥിയായി മത്സരിച്ചവരെയും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയവരെയും 
തിരഞ്ഞെടുപ്പ് ചുമതലയിൽ കൊണ്ട് വന്നതു മൂലം പ്രാദേശിക തലത്തിൽ 
 സിപിഐ നേതാക്കളുടെ നിസഹകരണത്തിനു കാരണമായതായി 
 റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

@ സി പി ഐ ക്കും വിമർശനം

സി പി ഐ യിൽ നിലനിൽക്കുന്ന കടുത്ത 
വിഭാഗീയതയും പടലപിണക്കവും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ട് ചോർച്ചയ്ക്കും  പ്രധാന കാരണമായെന്നും വിലയിരുത്തുന്നുണ്ട്. പ്രാദേശിക പിന്തുണയുള്ള സ്ഥാനാർഥിയെ സിപിഐ പ്രാദേശിക നേതൃത്വം 
ഉയർത്തി കാട്ടിയിട്ടും സിപിഐ സംസ്ഥാന നേതൃത്വം അവഗണിച്ചതും അഡ്വ.ആർ.രാജേന്ദ്രന്റെ 
 സ്ഥാനാർഥിത്വത്തെ ചൊല്ലി സിപിഐയുടെ പാർട്ടിഘടകങ്ങളിൽ അഭിപ്രായഭിന്നതയുണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. 
സ്ഥാനാർഥിയുടെ പഴയ സി എം പി ബന്ധവും സിപിഎം വിമതർ സിപിഐ പിന്തുണയോടെ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതും തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന 
സിപിഐ നേതാക്കൾ വീഴ്ചവരുത്തിയെന്നും  ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു

കൊടും വേനലിൽ വാടി ക്ഷീരമേഖല


കൊടും വേനലിൽ തകർന്നടിഞ്ഞു 
ക്ഷീരമേഖല

കൊല്ലം : വേനലിന്റെ കാഠിന്യത്തിനൊപ്പം ക്ഷീരകർഷകരുടെ ചെലവും കൂടുന്നു ഷീര മേഖല കടുത്ത പ്രതിസന്ധിയിലായി.  
കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ  കരിഞ്ഞു കിണറുകളിൽ വെള്ളം കുറഞ്ഞു 
ജലാശയങ്ങൾ വറ്റിയതോടെ വെള്ള
ത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി.  പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. ഇതുകാരണം പുല്ല് കിട്ടാനില്ല
തീറ്റപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോലും ചോളവുമൊക്കെയാണ് ഇപ്പോഴുള്ള ആശ്രയം. ചൂടുകൂടിത്തുടങ്ങിയതോടെ പാൽ ഉത്പാദനം കുറഞ്ഞുതുടങ്ങി. മിക്കയിടങ്ങളിലും ജലക്ഷാമവുമുണ്ട്. കാലിത്തീറ്റ വിലയും കുതിക്കുകയാണ്.
ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനേക്കാൾ വയ്ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വർദ്ധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 350 രൂപ വരെ വിലയുയർന്നു 
എന്നാൽചൂട് ഇ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ.
എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. 
മിൽമ കവർ പാൽ വില ലിറ്ററിന് 46 രൂപവരെയുണ്ടെങ്കിലും ക്ഷീരകർഷകന് കിട്ടുന്നത് ശരാശരി 36-37 രൂപയാണ്. പാലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നൽകുന്നതിനുള്ള ചാർട്ടനുസരിച്ച് കവർ പാലിന് ഈടാക്കുന്നതിനെക്കാൾ ഇരുപത് ശതമാനംവരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളിൽനിന്ന് കർഷകന് ലഭിക്കുന്നത്. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും മറ്റു ഖരപദാർഥങ്ങളുടെ അളവ് (എസ്.എൻ.എഫ്.) 8.5 മില്ലി ലിറ്ററുമുള്ള പാലിന് കർഷകന് കിട്ടുന്നത് ഒരു ലിറ്ററിന് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കർഷകർക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ്.എൻ.എഫോ അൽപ്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വർധന കണക്കിലെടുക്കുമ്പോൾ പശുവളർത്തൽകൊണ്ട് കാര്യമായ നേട്ടമില്ലെന്നാണ് കർഷകർ പറയുന്നത്.

@ കാലിത്തീറ്റവിലയും കൂടി

സർക്കാർ സ്ഥാപനങ്ങളുടെയടക്കം തീറ്റവില കൂടിയിട്ടുണ്ട്. കേരള ഫീഡ്സ് ചാക്കിന് മുമ്പ് ആയിരം രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 1345 രൂപയാണ്. മിൽമ കാലിത്തീറ്റയ്ക്ക് 25 രൂപ കൂടുകയും ചെയ്തു.
സർക്കാർ സ്ഥാപനങ്ങൾ ചോളത്തിനും എണ്ണ നീക്കിയ തവിടിനുംവേണ്ടി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാൻ സംഭരണകേന്ദ്രങ്ങൾ സർക്കാർ ഒരുക്കാത്തതാണ് തീറ്റവില ഇടയ്ക്കിടെ വർധിക്കാൻ കാരണം.
എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്. സ്വകാര്യകമ്പനികളുടെ കാലിത്തീറ്റയ്ക്ക് ചാക്കിന് 100 മുതൽ 130 രൂപവരെ വില വർധനയുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്. ഇനി വൈക്കോലിന്റെ വിലയും കൂടും. വേനൽക്കാലമായാൽ സാധാരണയായി ഒരു കെട്ട് വൈക്കോലിന് 10 രൂപമുതൽ 15 രൂപവരെ കൂടാറുണ്ട്. 30 കിലോ റോൾ വൈക്കോലിന് 300 രൂപയാണ്. ചൂട് കൂടിയതോടെ  ഇത് 450 വരെയായി 
തീറ്റപ്പുല്ലിന്റെ ക്ഷാമവും കാലിത്തീറ്റയുടെ വിലവർധനയും ക്ഷീരകർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈക്കോൽ കൊടുത്താൽ പാൽലഭ്യത കുറയും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ചോളമാണ് ഇപ്പോൾ കൂടുതലായും നൽകുന്നത്. അതുതന്നെ മാസത്തിൽ ഒന്നുരണ്ടുതവണയേ ലഭിക്കുന്നുള്ളൂ. 

@ ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ കാലിത്തീറ്റ വില നിയന്ത്രിക്കണം. 20 ലിറ്റർ പാൽ കറക്കുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി അഞ്ഞൂറുരൂപയോളം ചെലവ് വരും. പുറമേനിന്ന് തീറ്റപ്പുല്ല് വാങ്ങുമ്പോൾ കിലോയ്ക്ക് നാലുമുതൽ അഞ്ചുരൂപവരെ നൽകണം. ഇത് കർഷകർ സ്വയം കൃഷി ചെയ്തുണ്ടാക്കിയാൽ കിലോയ്ക്ക് ഒരു രൂപയേ മുതൽമുടക്ക് വരൂ. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് നൽകി ക്ഷീരകർഷകർക്ക് തീറ്റപ്പുൽക്കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണം

@ വെള്ളം കിട്ടാക്കനിയാകുന്നു

തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. വയ്ക്കോലിന്റെ വില കൂടുതൽ കാരണം കാലിയെ വളർത്താൻ കഴിയുന്നില്ല. പാൽ ഉത്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദന ചിലവിനനുസരിച്ചുള്ള വില കിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.


@ ക്ഷീരോത്പാദനമേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അത് കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടിയ വില നൽകി പല സ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയ സംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വില്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടവില ലഭിക്കുന്നതായി കർഷകർ പറയുന്നു.
വേനൽകാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വിലനൽകി പാൽ ശേഖരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും'

Saturday, 18 April 2026

പരിശോധനയില്ലാതെ അതിര്‍ത്തി കടത്തുന്നത് ടണ്‍ കണക്കിന് ഇറച്ചിക്കോഴികള്‍

പരിശോധനയില്ലാതെ അതിര്‍ത്തി കടത്തുന്നത് ടണ്‍ കണക്കിന് ഇറച്ചിക്കോഴികള്‍

കൊല്ലം : സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനയില്ലാത്തത് മൂലം വിഷാംശം കുത്തിവച്ച ടണ്‍ കണക്കിന് ഇറച്ചിക്കോഴികളാണ് അതിർത്തി കടന്ന് എത്തുന്നത്. അതിർത്തിയിൽ യാതൊരു വിധ പരിശോധനയും ഇല്ലെന്ന് ഇറച്ചികോഴിയുമായി എത്തുന്ന ഡ്രൈവർമാർ പറയുന്നു. ജില്ലയിലെ 
തമിഴ്‌നാട് അതിര്‍ത്തിയില്‍ കേരള വിപണി ലക്ഷ്യമിട്ട് നൂറുകണക്കിന് കോഴി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. കൃഷിക്കും, ചെറുകിട വ്യവസായങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ മാരകമായവിഷം കുത്തി വച്ച് കേരളത്തിലേക്ക് കടത്തിവിടുന്ന 
ഇറച്ചികോഴി വ്യാപാരത്തിനും ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. കേരളത്തിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ അതിര്‍ത്തി കേന്ദ്രീകരി ച്ച് ഇടനിലക്കാരെയും മൊബൈല്‍ ആഫീസ് സംവിധാനങ്ങളും വരെ സജ്ജീകരിക്കുന്നുണ്ട്. ആര്യങ്കാവില്‍ സംയുക്ത ചെക്ക് പോസ്റ്റും, തെന്മലയില്‍ മൃഗ സംരക്ഷണ ചെക്ക്
പോസ്റ്റും നിലവിലുണ്ടെങ്കിലും വാഹന പരിശോധനകളും പേപ്പര്‍ പരിശോധനകളിലും മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. ആഹാരസാധനങ്ങളുടെ ക്വളിറ്റി പരിശോധനയില്ല.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തുന്ന ഇറച്ചികോഴികളുടെ ശരീര വളര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളുടെ പ്രത്യേകതകള്‍  ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.ഇ രീതി ജില്ലയിലെ പല കോഴി ഫാമുകളും പിന്തുടരുന്നു എന്നത് പരസ്യമായ രഹസ്യം. കോഴിക്കുഞ്ഞ് വിരിഞ്ഞ് പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയില്‍ ഒരു ഇഞ്ചക്ഷന്‍ കൊടുക്കും.കാളയുടെ കൊഴു പ്പ്, ഈസ്ട്രജന്‍ ഹോര്‍മോണ്‍, കെമിക്കല്‍ സെ്റ്റബിലൈസറുകള്‍ എന്നിവ അടങ്ങിയ ഇന്‍ജക്ഷന്‍ നല്‍കുമ്പോള്‍ രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ക്കും.
ഇതിന് നടക്കാനോ, പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താല്‍ ഇരുപത് മുതല്‍ മുപ്പത് ദിവസം വരെ പ്രായമുള്ള കോഴികള്‍ക്ക് രണ്ടര മുതല്‍ മൂന്നര കിലോ വരെ തൂക്കം വരും. ഇത്തരം കോഴികളെ 
ഒരു മാസത്തിനകം ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും കാരണം നാല്പ്പത്തിയഞ്ച് ദിവസം കഴിഞ്ഞാല്‍ ഇന്‍ഞ്ചക്ഷന്റെ വീര്യം കുറഞ്ഞ് കോഴി ചത്ത് പോകും ആയതിനാൽ പല സമയത്തും കച്ചവടക്കാർ വില കുറച്ചു കച്ചവടം ചെയ്യുന്നത്. ഇവർ 40 ദിവസം പ്രായമായ കോഴികളെയാണു സാധാരണ കടകളിൽ വിൽക്കുന്നത്. എന്നാൽ ചൂടും 
കോഴിയെ കിട്ടാനില്ലാത്ത അവസ്‌ഥയും 
ചൂണ്ടികാണിച്ചു  30-34 ദിവസം പ്രായമാകുന്ന വിഷാoശം കുത്തിവച്ച 
കോഴികളെയാണ് വിൽക്കുന്നത്.
വിവാഹങ്ങള്‍ക്കും മറ്റ് വിശേഷ ചടങ്ങുകള്‍ക്കും മൊത്തമായി വീട്ടുകളിലെത്തിക്കുന്ന ഇറച്ചികോഴികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം കണ്ടെത്തുന്നതിനോ, വിലക്ക് ഏര്‍പ്പെടുത്തുന്നതിനോ അധികൃതര്‍ക്ക് ആകുന്നില്ല. ഇത്തരത്തിലുള്ള കോഴികൾ 
വലിയ കച്ചവടമുള്ള ഹോട്ടൽ മേഖലയിലും ചെറുകിട  ഇറച്ചി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും വിരിയുന്ന ഇറച്ചിക്കോഴികള്‍ ദിവസവും ടണ്‍ കണക്കിനാണ് അതിര്‍ത്തി കടക്കുന്നത്.കൊല്ലം ജില്ലയിൽ തന്നെ ഇരുപതോളം മൊത്തകച്ചവടക്കാർ ഉണ്ട് ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള കോഴിഫാമുകളുമായി നേരിട്ട് ബന്ധമുള്ളവരും ഉണ്ട് തമിഴ്നാട് സ്വദേശികൾ നേരിട്ട് കച്ചവടം നടത്തുന്ന. കച്ചവട കേന്ദ്രങ്ങളും ഉണ്ട്.
ഇവരാണ് ജില്ലയിൽ ഇറച്ചി വിപണിയിൽ വില നിയന്ത്രിക്കുന്നത് എന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു 

@ നിലവിൽ കോഴിയിറച്ചി വിപണിയിൽ നാൾക്കുനാൾ വില വർധിക്കുകയാണ്. എന്നാൽ ഇതിൻ്റെ ഗുണം ലഭിക്കുന്നത് ഇടനിലാക്കാർക്കാണെന്ന് മാത്രം.  പച്ചക്കറി വിപണിയെയും വെല്ലുന്ന തരത്തിലേക്കാണ് കോഴിവിപണിയിൽ ഇടനിലക്കാരുടെ കളികൾ പൊയ്ക്കൊണ്ടിരിക്കുന്നത്. 
 വില നിയന്ത്രണത്തിനു സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നു. ഏകീകൃതവില ഏർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. 6 മാസത്തിനുള്ളിൽ വിപണിയിൽ 20 മുതൽ 30 വരെ ശതമാനം വില വർധനയുണ്ടായി. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വീണ്ടും വില കൂടാനുള്ള സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.

@ കോഴിവിപണിയിൽ 'ചൂട്' വില്ലൻ

130-134 രൂപയായിരുന്നു ഇന്നലെ കൊല്ലം വിപണിയിലെ കോഴിവില വിഷു വിപണിയിൽ കയറിയ വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ല പല കടകളിലും പല രീതിയിലാണ് കച്ചവടം നടത്തുന്നത് ഏകീകൃത വിലയില്ലാത്തതും പ്രശ്നമായി മാറുന്നുണ്ട്. ചൂടു കൂടിയതോടെ കോഴികൾ കൂട്ടത്തോടെ ചാകുന്നതും വെള്ളം കിട്ടാത്തതും പ്രധാന പ്രശ്നങ്ങളാണെന്നു വ്യാപാരികൾ പറയുന്നു. 

@ ഫാമുകളും പ്രതിസന്ധിയിൽ 

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 52
മുതൽ 62രൂപ വരെയാണ്തമിഴ്‌നാട്ടിലെ ഫാമുകൾ ഈടാക്കുന്നത്. നേരത്തേ 32 രൂപ മാത്രമായിരുന്നു ഇവയുടെ വില. അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്നു. 

മുതിർന്ന ബിജെപി നേതാവ് വട്ടപ്പാറ ശ്രീധരനെ ആദരിച്ചു


ചാത്തന്നൂർ : ജനസംഘത്തിലൂടെ പ്രവർത്തിച്ചു ബിജെപി പ്രവർത്തകനായ 80 വയസ്സിലും 18 വയസ്സിൻ്റെ ചുറുചുറുക്കുമായി മാതൃകയായി തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയ 
വട്ടപ്പാറ ശ്രീധരൻ ഇന്നും ബിജെപി പ്രവർത്തകർക്ക് മാതൃകയായി മാറുന്നു. ജനസംഘപ്രവർത്തകനായി രാക്ഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ട വട്ടപ്പാറ ശ്രീധരൻ 1987-ൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മൈലക്കാട് ഗോപാലകൃഷ്ണപിള്ള ആദ്യമായി സ്ഥാനാർഥിയായി എത്തിയപ്പോൾ ആണ് ചാത്തന്നൂർ പഞ്ചായത്തിലെ കോയിപ്പാട് ഭാഗത്തെ മൂന്ന് വാർഡുകളിലെ ഇൻചാർജ് ആയി പ്രവർത്തനം തുടങ്ങിയത് അന്ന് മുതൽ ഇങ്ങോട്ട് ബൂത്ത്‌ തലത്തിലും പഞ്ചായത്ത്‌ തലത്തിലും നിരവധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1987-ൽ ചാത്തന്നൂർ കോയിപ്പാട് മേഖലയിൽ  പ്രവർത്തിക്കാൻ മൂന്ന് പേര് മാത്രമാണ് ഉണ്ടായിരുന്നത് എന്ന് വട്ടപ്പാറ ശ്രീധരൻ പറഞ്ഞു അടുത്തിടെ അന്തരിച്ച 
മണ്ഡലം കമ്മിറ്റി അംഗം 
നമോകമലാസനനും വട്ടപ്പാറ ശ്രീധരന്റെ 
ഭാര്യ ലളിതയുമാണ് ആദ്യകാല ബിജെപി പ്രവർത്തകർ.ഇവർ  കുടുംബസമേതമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകുന്നത്. 1987-ൽ ഇവർ മൂന്ന് പേരിൽ 
തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രവർത്തനം ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പ്രവർത്തകരുടെ എണ്ണം കൂട്ടി കൂട്ടി ഇന്ന് നൂറു കണക്കിന് പ്രവർത്തകർ കോയിപ്പാട് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു 
മറ്റ് രാക്ഷ്ട്രീയപാർട്ടി പ്രവർത്തകരുടെ പരിഹാസത്തിനും ഭീഷണിയ്ക്കുമൊന്നും 
ചെവികൊടുക്കാതെ ആദർശം മുറുകെ പിടിച്ചു മുന്നോട്ട് പോയ 
വട്ടപ്പാറ ശ്രീധരൻ ബി എം എസിലും ബിജെപിയിലും നിരവധി ചുമതലകളാണ് വഹിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ 
അഭ്യർത്ഥന കിട്ടിയാൽ വിശ്രമമില്ലാത്ത ദിനങ്ങളാണ് ഇടത് വലത് മുന്നണികൾക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള കോയിപ്പാട് പാലവിള മേഖലയിൽ ബിജെപി കെട്ടിപ്പെടുത്താൻ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം ഇക്കുറി ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വിജയം ഉറപ്പിച്ചുവെന്ന് സന്തോഷത്തോടെ പറഞ്ഞു കോയിപ്പാട് പാട്ടുപണ ക്ഷേത്രത്തിലെ ഓഫീസ് സെക്രട്ടറിയായ 
വട്ടപ്പാറ ശ്രീധരനോട്‌ സിപിഎം കോൺഗ്രസ് നേതാക്കൾക്ക് പോലും തികച്ച ബഹുമാനമാണ്.വട്ടപാറശ്രീധരനെ ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് പ്രസിഡൻ്റ് എസ് പ്രശാന്ത് ആദരിച്ചു. ചടങ്ങിൽ ജില്ലാ ട്രഷറർ രാജൻ പിള്ള, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സരിത കോയിപ്പാട്, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ദിനേഷ് കുമാർ, മണ്ഡലം സെക്രട്ടറി ബൈജു, പഞ്ചായത്ത്‌ സമിതി 
വൈസ് പ്രസിഡൻ്റ് രതീഷ് രാജൻ, സെക്രട്ടറി ഗ്രീഷ്മ,ആദിച്ചനല്ലൂർ ഏരിയാ ജനറൽ സെക്രട്ടറി ഷൈനു (കുട്ടൻ) കർഷക മോർച്ച ജനറൽ സെക്രട്ടറി സുരേഷ് പാലവിള,മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണ പിള്ള (അമ്പിളി),പഞ്ചായത്ത് സമിതി അംഗം അനിൽകുമാർ, ഗിരീഷ് ബൂത്ത് പ്രസിഡൻ്റുമാരായ അനിത പാലവിള, ശാലിനി, ബൂത്ത് കമ്മിറ്റി അംഗങ്ങളായ മോഹനൻ, ജോമോൻ, കവിരാജ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : മുതിർന്ന ബിജെപി നേതാവ്
വട്ടപ്പാറ ശ്രീധരനെ 
 കൊല്ലം വെസ്റ്റ് പ്രസിഡൻ്റ് എസ് പ്രശാന്ത് ആദരിക്കുന്നു.

Wednesday, 15 April 2026

ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം കനാൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമാകുന്നു

ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം കനാൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : വേനൽ കടുത്തു, കനാലിൽ
വെള്ളവുമില്ല,തോടുകളും നീരുറവകളും 
കിണറുകളും വറ്റി കുടിവെള്ളത്തിനായി ജനങ്ങൾനെട്ടോട്ടമോടുന്നു.ചൂട് കാലത്ത് 
കനാൽ ജലത്തെ ആശ്രയിക്കുന്ന ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി കേഴുന്നത്. മുൻവർഷങ്ങളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം എത്തിയതിനാൽ സമീപത്തുള്ള കിണറുകളിൽ ഉറവ ലഭിച്ചിരുന്നു. സമീപത്തുള്ള കൃഷിക്കും ഇത് ആശ്വാസം നൽകിയിരുന്നു. കനാൽ തകർന്നതോടെ അത് നിലച്ചു പുനർനിർമ്മാണം നടത്തിയെങ്കിലും ഇത് വരെയും വെള്ളം വന്ന് തുടങ്ങിയിട്ടില്ല മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപണികളുടെ പേരിലാണ് ഇപ്പോൾ വെള്ളം വരാത്തത് കെ ഐ പി അധികൃതർ പറയുന്നു. കനാൽ ഇത് പഞ്ചായത്ത്‌ അധികൃതർ വൃത്തിയാക്കിയിട്ടുമില്ല.
കനാൽവെള്ളമെത്തുന്നതും നോക്കി കാത്തിരിക്കുന്നത് കർഷകരും കുടിവെള്ളം പോലും കിട്ടാതെ വിഷമിക്കുന്ന നാട്ടുകാരുമാണ്. വെള്ളം തുറന്ന് വിട്ടാൽ 
പ്രധാനമായും പ്രയോജനം . കുന്നത് കരിങ്ങാലി, മാവര പാടശേഖരങ്ങളിലെ കർഷകർക്കും വേനലിന്റെ ആരംഭത്തിൽത്തന്നെ കിണർ വറ്റുന്ന ഭാഗങ്ങളിലുള്ള നാട്ടുകാർക്കും പാടത്തും പറമ്പിലും വേനൽക്കാല പച്ചക്കറി കൃഷി നടത്തുന്ന കർഷകർക്കുമാണ്.
കനാലിന്റെ കൈവഴി പല ഭാഗത്തുകൂടിയും പോകുന്നതിനാൽ വെള്ളം ഒഴുകിത്തുടങ്ങിയാൽ മിക്ക കിണറുകളിലും ഉറവ കിട്ടുമെന്നതാണ് മെച്ചം.
കല്ലട ജലസേചന പദ്ധതിയുടെ കനാൽ 
അടിയന്തിരമായി വൃത്തിയാക്കി വെള്ളം തുറന്ന് വിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.വേനൽമഴയ്ക്കായി മാനത്ത് കാർമേഘം ഉരുണ്ടുകൂടുന്നതല്ലാതെ മഴ പെയ്യുന്നില്ല.
 ഒന്നുരണ്ടുദിവസം ചാറ്റൽമഴ മാത്രമാണുണ്ടായത്. 
ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ  ഇത്തവണ ആറ്റുതീരത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമായി.