Tuesday, 17 February 2026

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാത്തന്നൂർ :  ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു 
നിത്യേന നഷ്ടമാകുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം. ശീമാട്ടി ജംഗഷനിൽ ദേശീയപാതയിലേക്ക് എത്തുന്ന ലിങ്ക് റോഡിൽ  അടുത്തടുത്ത രണ്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞ ഒരുവർഷമായി കുടിവെള്ളം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി അധികൃതർ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ്ലൈൻ അടിക്കടി പൊട്ടി ജലവിതരണം താറുമാറായിട്ടും ഇവിടെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കാൻ ജലഅതോറിറ്റി തയ്യാറാകാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. അടിയന്തിരമായി പൈപ്പ് ലൈനിന്റെ പൊട്ടൽ പരിഹരിച്ചു പ്രാദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :പൈപ്പ് പൊട്ടി വെള്ളം കെട്ടികിടക്കുന്നു 



മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

ചാത്തന്നൂർ : ഇക്കൊല്ലത്തെ മഹാശിവരാത്രി നാളെ. ശിവരാത്രിയെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. നാളെ 15ന് രാത്രിയിലാണ് ഉറക്കമൊഴിയേണ്ടത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
പാലാഴി മഥനം നടന്നപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉള്ലിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും പരമേശ്വരന് നീലകണ്ഠൻ എന്നു പേരുവരികയും ചെയ്തു. ശിവനുവേണ്ടി പാർവതീദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതീഹ്യം.

@ ചാത്തന്നൂർ ചേന്നമത്ത് ശ്രീമഹാദേവക്ഷേത്രത്തിൽ രാവിലെ 5ന് ഉരുൾ, 5.40ന് നവകം, 6.30ന് രുദ്രപൂജ, 7ന് സോപാനസംഗീതം, വൈകുന്നേരം 4.45ന് ഗാനമേള, രാത്രി 8ന് ശ്രീഭൂതബലി, 9.30ന് നാടൻപാട്ട്, രാത്രി 1.30ന് നാടകം.

@ പരവൂർ ഒല്ലാൽ ശിവക്ഷേത്രത്തിൽ രാവിലെ 8ന് സമൂഹപൊങ്കൽ, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് ഡാൻസ് തുടർന്ന് തിരു :ആറാട്ട്, 9.30ന് സിനിവിഷ്വൽ സ്റ്റേജ്  ഡ്രാമ, രാത്രി 12ന് ഭക്തിഗാനമേള,

@മൈലക്കാട് ശ്രീകണ്ടേശ്വരം മഹാദേവക്ഷേത്രത്തിൽ രാവിലെ 6.45ന് ഉരുൾഘോഷയാത്ര, വൈകുന്നേരം 5.30ന് കെട്ട്കാഴ്ച,5.45ന് നന്ദികേശപ്രദഷിണം, 6ന് നെടുംകുതിരയെടുപ്പ്, 7.30ന് ആറാട്ടും ചമയവിളക്കും തുടർന്ന് തൃക്കൊടിയിറക്ക്, രാത്രി 11.30ന് ആനന്ദസംഗീതം, രാത്രി 12ന് അഷ്ടദ്രവ്യശിവദാര, 2ന് ആനന്ദഗാനലയം 

@പരവൂർ പൊഴിക്കര പനമൂട് കുടുംബമഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം രാവിലെ 7.20ന് സമൂഹപൊങ്കാല, 10.30ന് ആയില്യപൂജ,
11.30ന് സമൂഹസദ്യ, വൈകുന്നേരം 4. 30മുതൽ എഴുന്നള്ളത്ത് ഘോഷയാത്ര, 5ന് കുട്ടികളുടെ കൈകൊട്ടികളി, 6ന് തിരുവാതിര, 7ന് കൈകൊട്ടികളി തുടർന്ന് നൃത്തനാടകം, രാത്രി 11ന് ആറാട്ടെഴുന്നള്ളത്തും വിളക്കും തുടർന്ന് തൃക്കൊടിയിറക്ക്.

@ വ്രതമെടുക്കുമ്പോൾ
ആരോഗ്യം കരുതണം

വ്രതമെടുക്കുന്നവർ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണം. ശിവരാത്രിയുടെ തലേന്ന് വൈകിട്ട് അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം എന്നിവ പാടില്ല. ശിവരാത്രി നാളിൽ രാവിലെ ശരീരശുദ്ധി വരുത്തി 'ഓം നമഃശിവായ' മന്ത്രം ജപിച്ച് ശിവക്ഷേത്രദർശനം നടത്തണം. പകൽ പൂർണ ഉപവാസമെടുക്കുന്നവരുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ല നേദ്യമോ കരിക്കിൻ വെള്ലമോ പഴമോ കഴിക്കാം. അമിത ഭക്ഷണം പാടില്ല. രാത്രി പൂർണമായി ഉറക്കമിളയ്ക്കണം. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. 

Saturday, 14 February 2026

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

ചാത്തന്നൂർ :താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 16 ന് തുടങ്ങി 24 ന് അവസാനിക്കും.19ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,20ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 21ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, വൈകുന്നേരം 7ന് കൈകൊട്ടികളി. 23ന് വൈകുന്നേരം 6ന് ചമയവിളക്കും ദീപകാഴ്ചയും, രാത്രി 7.30ന് നൃത്തോത്സവം.24ന് രാവിലെ 6ന് സമൂഹപൊങ്കാല, വൈകുന്നേരം 4ന് ഊര് ചുറ്റ്ഘോഷയാത്ര, 5ന് കഥാപ്രസംഗം, രാത്രി 8ന് സ്റ്റാർവാർ.

ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം സമർപ്പിച്ചു.

ഏറം മാടൻകാവ് ക്ഷേത്രത്തിൽ  ചുറ്റമ്പലം
സമർപ്പിച്ചു.

ചാത്തന്നൂർ : ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾക്ക് 
സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു എസ് എൻ ഡി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ, ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ കെ.ആർ.വലലൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ വി.സണ്ണി,
സെക്രട്ടറി സുന്ദരേശൻ.പി, ട്രഷറർ ബൈജു. ടി, എസ് എൻ ഡി പി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ക്ഷേത്രം മേൽ ശാന്തി നിശാന്ത്‌ ശാന്തി ശശിധരൻ കോയിപ്പാട് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി സമർപ്പണം നടത്തുന്നു.




Thursday, 12 February 2026

ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ളപൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ

ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ

ചാത്തന്നൂർ: ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ.കടുത്ത 
ചൂടിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയാണ്.
ഇരുചക്ര വാഹനക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് പൊടി ശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്. 
റോഡിൽ പൊടിനിറഞ്ഞു നിൽക്കുകയാണ്. 
ലോറികളും ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അവസ്ഥ രൂക്ഷമാവുന്നത്. ഇവയുടെ പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ പോകാനാവാത്ത അവസ്ഥയാണ്. ബസിൽ യാത്ര ചെയ്താലും സ്ഥിതി മറിച്ചല്ല. നിർമ്മാണപ്രവർത്തികൾ തുടങ്ങിയ സമയം മുതൽ പരാതിയുമായി ജനങ്ങൾ രംഗത്തുണ്ട് പ്രതിഷേധം കടുക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കും പിന്നെ വീണ്ടും പഴയപടിയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. കാവനാട് മുതൽ പാരിപ്പള്ളിവരെ നിർമ്മാണപ്രവർത്തി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ്. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലും ഇതാണവസ്ഥ. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിറുത്തുമ്പോൾ യാത്രക്കാർക്ക് ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് ഡിസ്പ്ലേ വയ്ക്കുന്ന സാധനങ്ങൾ പൊടി മൂടി. തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലിനമാകുന്നു. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ട് പൊടിയിൽ കുളിക്കും ഇത് മൂലം ദേശീയപാതയോരത്ത് താമസിക്കുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്.
കുട്ടികളിൽ പനി, വിട്ടുമാറുത്ത ചുമ, ശ്വാസതടസം എന്നിവയും വ്യാപകമാണ്. 
ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടിവരുന്നതിൻ്റെ പ്രധാന വില്ലനും ഇ പൊടിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടി കാണിക്കുന്നു.നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

@ ഇത്തിക്കരയിൽ കോൺക്രീറ്റ് പ്ലാന്റ് ഇവിടെ പൊടിപടലം മൂടൽമഞ്ഞു പോലെ

ദേശീയപാത  നിർമ്മാണകമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ പൊടിപടലം നിറഞ്ഞു മൂടൽമഞ്ഞു പോലെയായിട്ട് വർഷം രണ്ട് കഴിഞ്ഞു രാവെന്നോ പകലെന്നോ ഇല്ലാതെ കോൺക്രീറ്റ് മിക്സിങ് നടക്കുന്നതിനാൽ ഇവിടെ 
പൊടിപടലം നിറഞ്ഞു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണ്.
ജനങ്ങളുടെ പ്രതിഷേധം പോലും അവഗണിച്ചു കൊണ്ടാണ് ഇവിടെ നിർമ്മാണകമ്പനിയുടെ പ്രവർത്തികൾ എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.

ഇത്തിക്കരയിൽ ഭൂഗർഭഅടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത വിദഗ്ദ സംഘം പരിശോധന നടത്തി

ഇത്തിക്കരയിൽ ഭൂഗർഭഅടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത വിദഗ്ദ സംഘം പരിശോധന നടത്തി

ചാത്തന്നൂർ :ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഇത്തിക്കര ജങ്ഷനിൽ നിർമിക്കുന്ന ഭൂഗർഭഅടിപ്പാതയുടെ നിർമാണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ സംഘം സന്ദർശനം നടത്തി.നിർമ്മാണപ്രവർത്തി നടക്കുന്ന ഇവിടെ ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത രീതിയിലുള്ള നിർമാണരീതി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം സമരസമിതി ഉന്നയിച്ചതോടെയാണ് വിദഗ്ദ സംഘം സ്ഥലതെത്തി പരിശോധന നടത്തിയത്.ഒരുവർഷത്തിലേറെയായി വിവിധ സമരസമിതികൾ നടത്തിയ നിരന്തരപ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇത്തിക്കരയിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചത്. സമരസമിതി മുന്നോട്ടുവെച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെങ്കിലും നിലവിലെ നിർമാണരീതിയിൽ ഗുരുതരമായ പോരായ്മകളുണ്ടെന്നാണ് ആക്ഷേപമുയർത്തി സമരസമിതി രംഗത്ത് വന്നിരുന്നു. ഓയൂർ, ആയൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ നേരിട്ട് കൊട്ടിയം ഭാഗത്തേക്കു പോകാൻ കഴിയില്ല. അമ്പലത്തറ മൂഴിയിൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് കൊട്ടിയം ഭാഗത്തേക്ക് പോകണമെങ്കിൽ കിലോമീറ്ററുകൾ അകലെയുള്ള തിരുമുക്ക് അടിപ്പാത ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്.
ഇതിന് പരിഹാരമായി സർവീസ് റോഡ് അടി പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ഇതിന് പരിഹാരം ഉണ്ടാകുമെന്ന് വിദഗ്ദ സംഘം അറിയിച്ചു.സമരസമിതി ചെയർമാൻ മൈലക്കാട് രാജുവിന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘവുമായി ചർച്ച നടത്തി.

ദേശീയപാതനിർമ്മാണം തടസ്സപ്പെടുത്തുന്നഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി ബിജെപി

ദേശീയപാതനിർമ്മാണം തടസ്സപ്പെടുത്തുന്ന
ഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി ബിജെപി

ചാത്തന്നൂർ : ദേശീയപാത നിർമ്മാണം പ്രവർത്തികൾ തടസ്സപ്പെടുത്തുന്ന ഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി കൊണ്ട് ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ 
ചാത്തന്നൂരിൽ വിശദീകരണയോഗം നടത്തി ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു ബിജെപി തിരുവനന്തപുരം മേഖല അധ്യക്ഷൻ ബി.ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട് അധ്യക്ഷത വഹിച്ചു, ദക്ഷിണ മേഖല സെക്രട്ടറി നെടുമ്പനശിവൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ട്രഷറർ സി. രാജൻപിള്ള, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത്കുമാർ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയംസുനിൽ സ്വാഗതവും ചാത്തന്നൂർ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംമീനാട് നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് രാക്ഷ്‌ട്രിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുന്നു.