Wednesday, 25 February 2026

കൊട്ടിയത്ത് മൺമതിൽ അപകടവസ്ഥയിലെന്ന് എന്ന് പോലീസ് റിപ്പോർട്ട്

കൊട്ടിയത്ത് മൺമതിൽ അപകടവസ്ഥയിലെന്ന് എന്ന് പോലീസ് റിപ്പോർട്ട് 

കൊട്ടിയം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമ്മിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പോലീസിന്റെ മുന്നറിയിപ്പ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ജില്ലാ കളക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് പോലീസ് കളക്ടറെ അറിയിച്ചു. 
കൊട്ടിയം പട്ടരുമുക്ക് ടൊയോട്ട ഷോറൂമിന് മുന്നിലും, കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും, 
കനത്ത മഴ പെയ്യുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

ബ്രദേഴ്‌സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.

പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും, കൊട്ടിയം എച്ച്.പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു. മൈലക്കാട് നിർമ്മാണത്തിലിരുന്ന മൺമതിൽ തകർന്നതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പി.ഡബ്ല്യു.ഡി എൻ.എച്ച് ഡിവിഷനും ജിയോളജിസ്റ്റും ചേർന്ന് സമർപ്പിച്ച റിപ്പോർട്ടുകൾ പ്രൊജക്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ അപകടസാധ്യതകൾ പരിഗണിക്കാതെ നിർമ്മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ ജനരോഷം ശക്തമാണ്.

മൺമതിലിനെതിരെ 63 ദിവസമായി കൊട്ടിയത്ത് നടന്നു വരുന്ന ജനകീയ സമരത്തിന് ഈ പോലീസ് റിപ്പോർട്ട് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പോലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷാ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷണൽ ഹൈവേ അധികൃതർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല 
 ഇത് അനീതിയാണെന്നും, വേനൽമഴയിൽ സർവീസ് റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിയതും ജനങ്ങൾ മതിൽ തകരുമെന്ന ഭീതിയിൽ വഴിമാറി സഞ്ചരിച്ചതും പോലീസിന്റെ മുന്നറിയിപ്പിനെ ശരിവെക്കുന്നതാണെന്നും കൊട്ടിയം സമരസമിതി വ്യക്താക്കൾ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ കൊട്ടിയം പ്രദേശത്തു പൂർണമായും വയഡക്ട് അല്ലാതെ മറ്റ് പരിഹാരങ്ങളില്ല എന്നും സമര സമിതി ചൂണ്ടി കാണിച്ചു 

പൊതുമരാമത്ത് വകുപ്പും കൊല്ലം മൈനിംഗ് ആൻഡ് ജീയോളജി വകുപ്പും ഗ്രൗണ്ട് വാട്ടർ അതോറിറ്റി എന്നിവർ ചേർന്നു നടത്തിയ പഠനവും പോലീസും ഒരേപോലെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ, അപകടകരമായ മൺമതിൽ പൊളിച്ചുമാറ്റി തൂണുകളിൽ നിൽക്കുന്ന മേൽപ്പാലം  അനുവദിക്കണമെന്ന ആവശ്യം ശക്തമായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. നേരത്തെ ഉന്നയിച്ച കേന്ദ്ര നയപരമായ മാറ്റങ്ങളും, പി.ഡബ്ല്യു.ഡി റിപ്പോർട്ടിലെ 'സാമൂഹിക പരിഗണനകളും' നിലനിൽക്കെ, കളക്ടർക്ക് ലഭിച്ച ഈ പോലീസ് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ എത്തിച്ച് അടിയന്തിര പരിഹാരം കാണാനാണ് സമരസമിതിയുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് കൊട്ടിയം സംയുക്ത സമര സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്

സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു

സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു 

ചാത്തന്നൂർ: സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു നടത്തിയെന്ന് ആരോപിച്ച്  പരാതിയുമായി അംഗങ്ങൾ. കുടുംബശ്രീ സംഘടനാസംവിധാനത്തിൽനിന്നുള്ള ലിങ്കേജ് വായ്പ്‌, ബൾക്ക് വായ്‌പ, സിഡിഎസിൽനിന്നുള്ള വായ്‌പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല എന്നിരിക്കെ  സി പി എം നേതൃത്വം കൊടുത്ത  മുൻ കുടുംബശ്രീ
ഭരണസമിതി  ഇതെല്ലാം മറച്ച് മച്ച് കുടുംബശ്രീയിൽ നിന്നും ക്ളിയറൻസ്  സർട്ടിഫിക്കറ്റ് നല്കിയെന്ന ആരോപണമാണ്  ഇടതു അനുഭാവികളായ ഒരു വിഭാഗം സി ഡി എസ് അംഗങ്ങൾ ഉയർത്തുന്നത്.  കുടുംബശ്രീ വഴി മുറ്റത്തെ മുല്ലയിലും കുടുംബശ്രീ വഴിയുള്ള മറ്റ് വിവിധ  ലോണുകളും എടുത്തവർ സി ഡി എസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട് എന്ന് അംഗങ്ങൾ ചൂണ്ടികാണിക്കുന്നു. സി പി എം അനുഭാവി യൂണിയനുകളിലെ ആർ ഒ യെ സ്വാദീനിച്ച് കൊണ്ട് എ.പി എൽ - ബി പി എൽ മാനദണ്ടങ്ങളും എസ് സി മാനദണ്ടങ്ങളും തരം പോലെ ഉപയോഗിച്ചും സിപി എം പ്രവർത്തകർക്ക് ഇളവ് നല്കിയും മറ്റ് രാക്ട്രിയ പാർട്ടി പ്രവർത്തകരെ വെട്ടിമാറ്റിയും 
സി പി എം നേതാക്കൾ ഭീക്ഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ചും തിരഞ്ഞെടുപ്പ് നടത്തിയത് എന്ന ആരോപണമുയർത്തി വലിയ വിഭാഗം ഇടത് അനുകൂല കുടുംബശ്രീ പ്രവർത്തകർ രംഗതെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 
കാരംകോട്  അടക്കമുള്ള പല വാർഡുകളിലെയും തിരഞ്ഞെടുപ്പ് നിയമാനുസ്യതമായല്ല
നടന്നതെന്നും അപ്പീൽ പോകുമെന്നും  അംഗങ്ങൾ ആരോപിക്കുന്നു.


@കുടുംബശ്രീ പോര് ചാത്തന്നൂരിൽ സിപിഎം സിപിഐ തർക്കം 

 കുടുംബശ്രീ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂർ പഞ്ചായത്തിൽ സിപിഎം - സിപിഐ പോര് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗതെത്തി. ചെയർ പേഴ്സണും വൈസ് ചെയർ ചെയർപേഴ്സണും സിപിഎം കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സിപിഎമ്മിനെതീരെ സിപിഐയുടെ പ്രവർത്തകർ രംഗതെത്തിയത്.ഇടത് മുന്നണിയുടെ ധാരണകൾ അട്ടിമറിച്ചു കൊണ്ട് ചെയർപേഴ്സൺ സ്ഥാനത്തിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനവും യാതൊരു ചർച്ചകളും കൂടാതെ സിപിഎം നോമിനിയെ തിരഞ്ഞെടുത്തതാണ് പുതിയ പ്രശ്നത്തിന് കാരണം.മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിനിഅജയൻ തിരഞ്ഞെടുത്തതിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഐ നോമിനിയെ നിർദ്ദേശിക്കുന്നതിന് പകരം സിപിഎമ്മിന്റെ സി ഡി എസ് അംഗങ്ങൾ സിപിഎമ്മിന്റെ ഉഷസുദേവനെ നിർദ്ദേശിച്ചു കൊണ്ട് സിപിഎം ഏകപക്ഷിയമായി കുടുംബശ്രീ കൈയ്യടക്കുകയായിരുന്നു എന്ന് സിപിഐ പ്രവർത്തകർ ആരോപിക്കുന്നു.


ഇരവിപുരം സീറ്റിൽ ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.

ഇരവിപുരം സീറ്റിൽ 
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു

കൊട്ടിയം : ഇരവിപുരം സീറ്റിൽ 
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.ആർ എസ് പി യുടെ സീറ്റിൽ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം പരസ്യ ഇടപെടൽ നടത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. ആർ എസ് പിയുടെ ആഭ്യന്തരകാര്യങ്ങളിൽ കോൺഗ്രസ്‌ ഇടപെടൽ നടത്തിയത് യു ഡി എഫ് സംവിധാനത്തെ ബാധിക്കുമെന്ന് ആർ എസ് പിയുടെ ഒരു വിഭാഗം മുന്നറിയിപ്പ് നൽകുമ്പോൾ പ്രേമചന്ദ്രന്റെ മൗനപിന്തുണയോടെയാണ് കോൺഗ്രസ്‌ നേതൃത്വം കാർത്തികിനായി നിലകൊള്ളുന്നത് എന്ന് ആർ.എസ്.പിയിലെ "കാരണവന്മാർ" എന്ന് വിളിക്കുന്ന മുതിർന്ന നേത്രത്വം ആരോപിക്കുന്നു.കാർത്തിക്കിന്റെ പേരിനോട് എ.എ. അസീസ് നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിൽ  കരുത്തുറ്റ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനിടെ, എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരുടെ പട്ടികയാണ് ഇപ്പോൾചർച്ചാവിഷയമായിരിക്കുന്നത്.ഇരവിപുരം മണ്ഡലം യോഗത്തിൽ വോട്ടിംഗിലേക്ക് നീങ്ങിയ തർക്കം: മണ്ഡലം കമ്മിറ്റിയിൽ പേരുകൾ വോട്ടിനിട്ടപ്പോൾ കടുത്ത മത്സരമാണ് നടന്നത്.നിലവിലുള്ള 
 മണ്ഡലം സെക്രട്ടറി എൻ. നൗഷാദിന് എട്ട് പേരുടെ പിന്തുണ ലഭിച്ചപ്പോൾ, കാർത്തിക്കിനും എം.എസ്. ഗോപകുമാറിനും ഏഴ് 
പേർ വീതം പിന്തുണ ലഭിച്ചു മണ്ഡലം സെക്രട്ടറി വോട്ട് ഇട്ടില്ല.കോൺഗ്രസ്‌ 
യൂത്ത് കോൺഗ്രസ് നിലപാട് നോക്കി സ്ഥാനാർഥിയെ നിർണ്ണയിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് എ എ. അസീസ്.
ഇരവിപുരത്ത് യുവസ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം 
മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
 ആർ.എസ്.പിക്ക് തന്നെയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രനെ പരിഗണിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
കാർത്തിക് വന്നാൽ : മണ്ഡലത്തിൽ  അനുകൂലമായ തരംഗമുണ്ടെന്നും ജയസാധ്യത കൂടുതലാണെന്നും പ്രാദേശിക 
കോൺഗ്രസ്‌ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

@ എൻ കെ. പ്രേമചന്ദ്രൻ എം പി. കോൺഗ്രസിലോട്ട് ചായുന്നു 

എൻ.കെ.പ്രേമചന്ദ്രൻ കോൺഗ്രസിനോട് അടുത്ത് നിന്ന് കൊണ്ട് ആർ എസ് പിയുടെ പ്രാദേശിക നേതൃത്വത്തിനെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത് എന്ന് ആർ എസ് പി പ്രവർത്തകർ ആരോപിക്കുന്നു.അടിയുറച്ച ആർ എസ് പി കുടുംബങ്ങളെ അപമാനിക്കുന്ന സമീപനങ്ങളാണ് പ്രേമചന്ദ്രൻ അടക്കമുള്ള ആർ എസ് പി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് പ്രാദേശിക പ്രവർത്തകർ ആരോപിക്കുന്നു. അൻപതോളം ബ്രാഞ്ചുകളും 
ആയിരകണക്കിന് പ്രവർത്തകരും ഉണ്ടായിരുന്ന ഇരവിപുരത്ത് ഇന്ന് വിരലിൽ എണ്ണാവുന്ന ബ്രാഞ്ച് കമ്മിറ്റികളും അൻപതിൽ താഴെയുള്ള പ്രവർത്തകരും മാത്രമാണ് ഉളളത് ഇതെല്ലാം കൊണ്ട് തന്നെ കോൺഗ്രസിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ പ്രവർത്തനം നടത്താൻ ഇരവിപുരത്ത് കഴിയില്ല എന്ന് ആർ എസ് പി നേത്രത്വത്തിനെ കുഴയ്ക്കുന്നതും ഇത് തന്നെയാണ് അത് കൊണ്ട് തന്നെ കോൺഗ്രസിനോട് ചാഞ്ഞു നിൽക്കുന്ന എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തികിന്റെ പേരിനാണ് ഇരവിപുരത്ത് മുൻഗണന.

 

Monday, 23 February 2026

ഫണ്ട് അനുവദിച്ചിട്ട് മൂന്നുവർഷം: പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം

ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു 
പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം

പരവൂർ : പരവൂരിൽ സബ്ട്രഷറി കെട്ടിടം നിർമിക്കാൻ പണമനുവദിച്ച് വർഷങ്ങൾ
കഴിഞ്ഞിട്ടും കെട്ടിടംപണി തുടങ്ങിയില്ല. പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന വ്യാപാരസമുച്ചയത്തിൽ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നൽകേണ്ടത്. മൂന്നേകാൽക്കോടിയാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാൽ, വ്യാപാരസമുച്ചയ നിർമാണത്തിന് തറകല്ലിട്ട് പോയതല്ലാതെ  പ്രാഥമികനടപടികൾപോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമീപപ്രദേശങ്ങളിൽ ട്രഷറി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

മാർക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സബ്ട്രഷറിയുള്ളത്. പരിമിതമായ സൗകര്യങ്ങളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെൻഷൻകാർ പടികയറി രണ്ടാംനിലയിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. കടത്തിണ്ണയിലും റോഡരികിലും കാത്തുനിൽക്കേണ്ടിവരും. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിർമിക്കണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷൻകാരുടെ വിവിധ സംഘടനകൾ പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നൽകിയിരുന്നു.
വ്യാപാരസമുച്ചയം നിർമിക്കാൻ ഒൻപതുകോടിയാണ് ചെലവുവരുന്നത്. ഇതിൽ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് നഗരസഭ 
തീരുമാനിച്ചിരുന്നത്. തീരുമാനം കൈകൊണ്ട ഭരണസമിതി മാറിവന്ന ഭരണസമിതിയും ഫയൽ അനക്കിയില്ല ഇപ്പോൾ വന്ന പുതിയ ഭരണസമിതിയിലാണ് ജനങ്ങളുടെ പ്രതീഷ.

ഫോട്ടോ : പരവൂരിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫീസ്

ചൂട് കനത്തതോടെ പഴം ജ്യുസ് വിപണിയിൽ വിലക്കയറ്റം. പഴത്തിന് വില ഉയരുന്നത് അനുസരിച്ചു പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്.

കൊല്ലം : ചൂട് കനത്തതോടെ പഴം ജ്യുസ്  വിപണിയിൽ വിലക്കയറ്റം. പഴത്തിന് വില ഉയരുന്നത് അനുസരിച്ചു 
പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്. കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ് എന്ന് കച്ചവടക്കാർ പറയുന്നു.
പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണിയിലുണ്ട്.  വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിൽ. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഉള്ളത് എന്നാലും തണ്ണിമത്തനാണ് വിപണിയിൽ ഇത്തവണയും താരം. 25 - 30 രൂപ വരെ വില വരുന്നുണ്ടെങ്കിലും ചൂടു കൂടുന്നത് അനുസരിച്ചു വിലയും ഉയരുന്നുണ്ട്.
വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില 25 ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ഇറാനി (18 - 24), മഞ്ഞ (25 - 30) എന്നീ തണ്ണിമത്തനും ധാരാളമായി എത്തു ന്നുണ്ട്. 

വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്.ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സീസണല്ലാത്ത സമയത്ത് കിലോയ്ക്ക് 10 രൂപ വരെ തണ്ണിമത്തന് വില കുറയാറുണ്ട്.

ഏത്തപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 - 32 രൂപ വരെയാണ് വില.

റോബസ്‌റ്റ പഴത്തിനു ഇതിനെക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതലാണ്. 
ഒരു കിലോ മുന്തിരിയുടെ വിപണി വില 150രൂപയാണ്. ഗുണമേന്മയ്ക്കനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. നേരത്തെ 100രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോയ്ക്ക് 100രൂപയായി. വ്യത്യസ്ത ഇനം ആപ്പിളുകളും വിപണിയിലുണ്ട്. വിദേശ ആപ്പിളുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. 
നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്ര ഏത്തപ്പഴത്തിൻ്റെ വില 50ലെത്തി. 

നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം, മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ 

മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും കൂടുതലായെത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്.

പഴങ്ങളുടെ നിലവിലെ വിപണി വില

ആപ്പിൾ - 220-280

മുന്തിരി - 150,
ഓറഞ്ച് - 100,
മുസംബി - 140,മാമ്പഴം - 180-200,
പൈനാപ്പിൾ- 70,
നേന്ത്രപ്പഴം- 80,
പേരയ്ക്ക - 120,
പാഷൻ ഫ്രൂട്ട്-140,
കിവി-160,
അനാർ (130 - 160), സിട്രസ് ഓറഞ്ച് (100 - 120), ജുർത്തക്കാൽ ഓറഞ്ച് (100 - 120), സാധാരണ ഓറഞ്ച് (80 95), കറുത്ത മുന്തിരി (50 - 60), കുരുവില്ലാത്ത കറുത്ത മുന്തിരി (95 120), ഷമാം (40 - 50), പൈനാപ്പിൾ (65 - 80), ഡ്രാഗൺ ഫ്രൂട്ട് (220 - 230), മാങ്ങ (70 - 130), ബട്ടർ (180 - 250), കിവി (90 - 100), പപ്പായ (40 - 60) എന്നിങ്ങനെയാണ് ആവശ്യക്കാർ കൂടുതലുള്ള പഴങ്ങളുടെ വില.

വിദേശരാജ്യങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ നിന്നുമാണ് ഇവിടെ പഴമെത്തുന്നത്.
പോളണ്ട്, ഈജിപ്ത്, തുർക്കി, ഇറാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് 135 - 175 രൂപ വരെയാണ് വിലയുള്ളത്.

Saturday, 21 February 2026

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ്

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ് 

ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ
സ്ഥാനാർഥിയെ നിർത്തി 
 മത്സരിക്കുമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച് പരാജയപെട്ടിരുന്നു പരവൂർ മുൻസിപ്പാലിറ്റിയിൽ അഞ്ചു സീറ്റിലും ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 
മുസ്ലിംലീഗ് സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു ഇതിനെ തുടർന്ന് പരവൂർ മുൻസിപ്പാലിറ്റിയിലെ മുസ്ലിം മേഖലയിൽ യു ഡി എഫ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിംലീഗ് -കോൺഗ്രസ്‌ ബന്ധം ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വഷളായിരുന്നു.ഇതിനെ തുടർന്ന് ഉണ്ടായ പ്രശ്നനങ്ങൾ യു ഡി എഫ് ചർച്ച ചെയ്യാഞ്ഞതിനെ തുടർന്ന് ആണ് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുവാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.

@ യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ 

ചാത്തന്നൂർ : യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ.
തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച
ഒരു വിഭാഗം ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ സമ്മേളനഹാളിൽ എത്തിയതാണ് പ്രശ്നത്തിന് തുടക്കമായാത്. സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കളെ 
സമ്മേളനഹാളിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം രംഗതെത്തിയതോടെ മറുവിഭാഗവും സംഘടിക്കുകയായിരുന്നു പരസ്പരം പോർവിളി ആയതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും ആരോപണവിധേയർ ഹാളിൽ നിന്നും വെളിയിൽ പോകാൻ നേതാക്കൾ ആവശ്യപ്പെടുവായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെടുകയും ഒരു സീറ്റിൽ ഒതുങ്ങി ഇതിനെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ മണ്ഡലം നേതൃത്വം മാറണമെന്നും തോൽവിയ്ക്ക് കാരണക്കാരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ ധാരണകൾ എല്ലാം അട്ടിമറിച്ചുകൊണ്ട് ആരോപണവിധേയരായ നേതാക്കളെ സമ്മേളനത്തിന് എത്തിച്ചതാണ് സമ്മേളനഹാളിൽ പ്രശ്നം ഉണ്ടാവാൻ കാരണം.എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.


വേനൽമഴയിൽ നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.

ചാത്തന്നൂർ:വേനൽമഴയിൽ 
നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.കൊട്ടിയം, ചാത്തന്നൂർ, മേവറം,പാരിപ്പള്ളി എന്നിവടങ്ങളിൽ സർവീസ് റോഡും നിർമ്മാണം പൂർത്തിയായി വാഹനങ്ങൾ പോകുന്ന ആറ് വരി പാതയും വെള്ളകെട്ടായി വാഹനങ്ങൾ വെള്ളത്തിലായി ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തിലായി.
ദേശീയപാതയിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തി പലയിടങ്ങളിലും വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തoഭിച്ചു.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുകൾ അടഞ്ഞു പോയതാണ് വെള്ളകെട്ട് 
 രൂപപ്പെട്ടത് ഇത് മൂലം കാൽനടയും വാഹനയാത്രയും ദുഷ്കരമാണ്. രാത്രികളിൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകളില്ല. അടിയന്തരമായി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴ ശക്തമായതോടെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്‌ടിക്കും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.