Monday, 21 April 2025

അമ്പലത്തിന് പുറത്ത് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കി

അമ്പലത്തിന് പുറത്ത് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കി. ആ വൃദ്ധൻ അതോടെ തളർന്നിരിപ്പായി.പ്രായാധിക്യവും യാത്രാക്ഷീണവുമെല്ലാം ആ ശരീരത്തിന് താങ്ങാവുന്നതിലധികമായിരുന്നു.എങ്കിലും ആ മുഖത്ത് കാലങ്ങളായി തേടിയ തൻറെ ഇഷ്ടദേവനെ ഒന്നു ദർശിക്കാനായതിൻറെ ചാരിതാർത്ഥ്യമുണ്ടായിരുന്നു.

ആ ഇരുപ്പിൽ ഒന്ന് മയങ്ങിപ്പോയ അയാളെ കാവൽക്കാർ ദൂരേക്ക് പുറത്താക്കി....മയങ്ങി പോയ കാരണം ഒന്നും കഴിക്കാനായില്ല.പുറത്തു നിന്നു കഴിക്കാമെന്നു വച്ചാൽ ഇനി തിരിച്ച് നാട്ടിലെത്താനുള്ള പണമേയുള്ളൂ....അതു തന്നെ പലരിൽ നിന്നായി ഇരന്ന് വാങ്ങിയതാണ്.ഒന്ന് കണ്ണനെ കാണണമെന്ന അടക്കാനാകാത്ത മോഹം കാരണം.ആരോരുമില്ലാത്ത തനിക്ക് കൂട്ടായി കരുതിയിരുന്ന ആള്.

പണിയെടുക്കാൻ വയ്യാതായപ്പോൾ ഭിക്ഷാടനമായി തൊഴിൽ.അതു കാരണം മുഷിഞ്ഞ വേഷമായിരുന്നു.നല്ലതെന്നു പറയാനൊന്നുമില്ല.അങ്ങനെ അവിടെ ഒരിടത്തിരുന്ന് അയാൾ വീണ്ടും ഉറങ്ങി.

പുലർകാലത്തേ പതുക്കെ എഴുന്നേറ്റ് അമ്പലക്കുളത്തിൽ പോയി കുളിച്ച് വന്നു.വേഷം പഴയതു തന്നെ.അടുത്തു കൂടെ പോകുന്നവരൊക്കെ ആ മുഷിഞ്ഞ വേഷത്തിൻറെ ഗന്ധത്താൽ അയാളെ നെറ്റിചുളിച്ച് നോക്കുന്നുണ്ടായിരുന്നു.തൊഴാൻ ചെന്നപ്പോൾ കാവൽക്കാർ തടഞ്ഞു.ഈ തിരക്ക് കഴിഞ്ഞിട്ട് കയറിയാ മതി..അല്ലെങ്കിൽ പോയി വേഷം മാറിയിട്ട് വാ....അത് കേട്ട് അയാൾ മാറിയിരുന്നു.

അങ്ങനെ ആ ഇരുപ്പ് നീണ്ടു.വിശപ്പിൻറെ കാഠിന്യം ഏറിയേറി വന്നു.ഊണ് കഴിക്കാൻ വരിയിലേക്ക് ചെന്നപ്പോഴും കയറ്റിവിടുന്നില്ല.തളർന്നവശനായ അയാളുടെ അടുത്തെക്ക് ഒരു കുഞ്ഞു ബാലൻ വന്നു.അവൻറെ കൈയ്യിൽ മൂന്നാല് കദളിപ്പഴവും പാൽപ്പായസവുമുണ്ടായിരുന്നു.അയാളെ കണ്ട അവൻ പറഞ്ഞു.ഇതാരോ ശീട്ടാക്കി എന്നെ വാങ്ങാനേൽപ്പിച്ചതാ...ഇപ്പോ അവരെ കാണാനില്ല.ഇത് അപ്പൂപ്പൻ കഴിച്ചോളൂ....വിറയാർന്ന കൈകളോടെ അത് വാങ്ങി അയാളവനോട് ചോദിച്ചു." മോനേതാ...ഇവിടെ എന്താ ജോലി..." അവൻ ചിരിച്ച് മറുപടി പറഞ്ഞു.ഞാനിവിടുത്തെ എല്ലാ കാര്യത്തിലും ഇടപെട്ട് ഓടി നടക്കുന്ന ആളാ.....അതും പറഞ്ഞ് ആ കുട്ടി പോയ്മറഞ്ഞു.

അങ്ങനെ അതു കഴിച്ച് നോക്കുമ്പോൾ സർവ്വാഭരണ വിഭൂഷിതനായ ഭഗവാനെ കാണാൻ ശ്രമിച്ച് അയാൾ വീണ്ടും പരാജയപ്പെട്ടു.അന്നു മുഴുവനവിടെ ഇരുന്നിട്ടും തിരക്ക് കാരണം കാണാനായില്ല.വളരെ ദുഖം തോന്നി അയാൾക്ക്.രാത്രിയായപ്പോളാ കുട്ടി വീണ്ടും പഴേപോലെ കദളിപ്പഴവുമായി വന്നു.." ഞാനപ്പൂപ്പനെ തിരക്കുകയായിരുന്നു...പോയോ എന്ന് കരുതി....." ഇല്ല മോനെ...ഇതുവരേയും എനിക്ക് ഭഗവാനെ കാണാനായിട്ടില്ല.എൻറെ ഈ വേഷം കാരണം അകത്തേക്ക് കടക്കാനാകുന്നില്ല.എന്നെക്കാണുമ്പോഴേ ആളുകൾ ആട്ടിപ്പായിക്കുകയാണ്....

സാരമില്ല...നമുക്ക് വഴിയുണ്ടാക്കാം...എന്നും പറഞ്ഞവൻ പോയി.ഭക്ഷണം കിട്ടിയ കാരണം അയാള് സുഖമായി ഉറങ്ങി.ആ ഉറക്കത്തിൽ അയാളൊരു സുന്ദരസ്വപ്നം കണ്ടു.താൻ പകൽ കണ്ട ബാലനതാ പീലിത്തിരുമുടിയും പൊന്നോടക്കുഴലുമൂതി വന്ന് അരികിൽ നിൽക്കുന്നു.പെട്ടെന്ന് ഞെട്ടിയുണർന്നയാൾ ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല.വീണ്ടും കിടന്നപ്പോഴതേ സ്ഥിതി....അങ്ങനെ അയാൾ പതുക്കെ എഴുന്നേറ്റു.നേരെ കുളക്കടവിലേക്ക് നടന്നു.പുലരാറായിട്ടുണ്ടാകണം ...കുളിക്കാം....അങ്ങനെ വെള്ളത്തിലിറങ്ങി മുങ്ങി പൊങ്ങിയപ്പോൾ അതാ ആ ബാലൻ.അവനോട് നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു.

അതുകേട്ട് ചിരിച്ച അവൻ അയാളോട് ചോദിച്ചു..." ഇങ്ങനെയാണോ കണ്ടത് "
പെട്ടെന്നയാളേതോ മായികലോകത്തേക്കുയർന്നതു പോലെ തോന്നി.....നോക്കുമ്പോളാ രൂപത്തിന് താൻ സ്വപ്നത്തിൽ കണ്ട അതേ രൂപം.സാക്ഷാൽ കണ്ണൻറെ രൂപം....താൻ കാണാനായി കാത്തു കാത്തിരുന്ന ആ രൂപം കണ്ട് അത്ഭുതത്തോടെ ആനന്ദക്കണ്ണുനീരോടെ വേച്ചുവേച്ചയാളാ പാദത്തിൽ വീണു.....പതുക്കെ അയാളെ പിടിച്ചെഴുന്നേൽപ്പിച്ച് തൻറെ കരതലം കൊണ്ടാ കണ്ണുനീർ തുടച്ച് ആ ബാലൻ പറഞ്ഞു....സംശയിക്കണ്ടാ...ഞാൻ തന്നെയാ ആ ആള്.....കാണാനായ് കാത്തു കാത്തിരുന്ന ആള്.....കുറച്ചു മുജ്ജൻമപാപം കൂടെ തീരാനുണ്ടായിരുന്നു.

അതിവിടത്തെ രണ്ട് ദിവസത്തെ വൃതാനുഷ്ഠാനത്തോടെ തീർന്നു....പാപമെല്ലാം മാറി....ഇനി എങ്ങും പോകണ്ട.....ഇവിടെ എൻറെ സവിധത്തിലിരുന്ന് ധ്യാനിച്ചാൽ മതി....ബാക്കിയൊക്കെ ഞാൻ ശരിയാക്കാം.....ഇതും പറഞ്ഞ് ആ ബാലനവിടെ നിന്ന് മറഞ്ഞപ്പോൾ താൻ കണ്ടത് സ്വപ്നമോ മിഥ്യയോ സത്യമോ എന്നുപോലും തോന്നി അയാളാ കൽപ്പടവിലിരുന്നു.ആ സമയത്ത് അയാളേയും അന്വേഷിച്ച് നടക്കുകയായിരുന്നു മേൽശാന്തി.കാരണം സ്വപ്നത്തിലാ ശാന്തിക്കാരനൊരു അരുളപ്പാടുണ്ടായി.നിർമ്മാല്യത്തിന് നട തുറക്കുമ്പോ പുതിയ വസ്ത്രമണിഞ്ഞ് അയാളെൻറെ മുന്നിലുണ്ടാകണം.....അതിനായി ആ വൃദ്ധനേയും തേടി പുതിയൊരു കസവുമുണ്ടുമായി അയാളെയും തേടി നടന്ന മേൽശാന്തി കണ്ടു.......സൂര്യതേജസ്സോടെ കുളക്കടവിൻറെ പടികൾ കയറി വരുന്ന ആ വൃദ്ധനെ........ഭഗവാനെ നേരിൽക്കണ്ട കണ്ട ആ കണ്ണുകൾ ആ സമയം ഒരു തീജ്വാലപോലെ പ്രകാശിതമായിരുന്നു....... അതേ സമയത്തു തന്നെ തൻറെ ഭക്തരെ വരവേൽക്കാനായി ആ കാരുണ്യവാരിധി സന്നദ്ധനായി നിൽപ്പുണ്ടായിരുന്നൂ......ഓരോ മനസ്സിലേക്കും ആഴത്തിൽ ഇറങ്ങി ആ അകമെല്ലാം ശുദ്ധമാക്കുന്ന രചനാവൈഭവത്തോടെ.

No comments:

Post a Comment