Sunday, 5 January 2025

ദുരിതം വിതച്ച്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍; അറ്റകുറ്റപണികള്‍ നടത്തുന്നില്ല, പ്രതിഷേധിക്കാന്‍ ഭയന്ന്‌ പോലീസുകാര്‍

ദുരിതം വിതച്ച്‌  പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍; അറ്റകുറ്റപണികള്‍ നടത്തുന്നില്ല, പ്രതിഷേധിക്കാന്‍ ഭയന്ന്‌ പോലീസുകാര്‍

ചാത്തന്നൂർ : രാപകല്‍ ക്രമസമാധാന പാലനം നടത്തുന്ന പൊലീസുകാരുടെയും കുടുംബത്തിന്റെയും ദുരിതം ആരും കാണാതെ പോകുന്നു. ചാത്തന്നൂരിലെ 
പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകളിലെ 
താമസക്കാരായ പോലീസുകാരുടെ കുടുംബത്തിന്റെ ജീവിതം ഏറെ ദയനീയാവസ്‌ഥയില്‍. സര്‍ക്കാര്‍ അനുവദിച്ച ക്വാര്‍ട്ടേഴ്‌സിലെ ജീവിതം കാലി ത്തൊഴുത്തിന്‌ സമമെന്ന്‌ പോലീസുകാര്‍ പറയുന്നു.
ക്വാര്‍ട്ടേഴ്‌സ് മെയിന്റനന്‍സ്‌ നടത്തി പതിറ്റാണ്ടുകള്‍ പിന്നിടുന്നു. മഴക്കാലത്തും മറ്റും ജീവന്‍ പണയം വച്ചാണ്‌ പോലീസുകാര്‍ ഇവിടെ കഴിയുന്നത്‌. ചാത്തന്നൂർ 
 പോലീസ്‌ സേ്‌റ്റഷന്‌ പിന്നില്‍ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സ്‌ഥാപിച്ച ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പോലിസ് 
 കുടുംബങ്ങൾക്കാണ് 
ഈ ദുരവസ്‌ഥ. കെട്ടിടങ്ങളുടെ പഴക്കം മൂലം പലതും വാതിലടയാതെയും ബാത്ത്‌റൂമുകളും മറ്റും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുമാണ്‌.
നിര്‍മ്മാണത്തിലെ അപാകതയാണ്‌ പുതിയ ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്‌ഥക്ക്‌ കാരണം. കെട്ടിടം വര്‍ഷത്തില്‍ മെയിന്റന്‍സ്‌ നടത്തണമെന്ന നിയമമുള്ളപ്പോഴും ക്വാര്‍ട്ടേഴ്‌സിന്റെ ഉത്തരവാദിത്വമുള്ള പി ഡബ്ല്യു ഡി തിരിഞ്ഞു നോക്കാറില്ല. കാട് പിടിച്ചു കിടക്കുന്ന പുരയിടത്തിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു.
മഴക്കാലമായാല്‍ ക്വാര്‍ട്ടേഴ്‌സ് ചോര്‍ന്നൊലിക്കുന്ന അവസ്‌ഥയാണ്‌. പലരും സ്വന്തം ചിലവിലാണ്‌ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് മെയിന്റനന്‍സ്‌ നടത്തുന്നത്‌. ശമ്പളത്തിന്റെ വലിയൊരു ഭാഗം വര്‍ഷത്തില്‍ ഇവിടത്തെ താമസക്കാര്‍ താല്‍ക്കാലിക മെയിന്റനന്‍സിന്‌ ഉപയോഗിക്കുന്നത്‌.
ക്വാര്‍ട്ടേഴ്‌സിന്‌ അരകിലോമീറ്റര്‍ അകലെയുള്ള പി.ഡബ്ല്യു.ഡി. ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ക്ക്‌ ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്‌ഥ അറിയാമെങ്കിലും മെയിന്റനന്‍സ്‌ നടത്താതെ ഒഴിഞ്ഞുമാറുന്നു. പൊളിക്കാനുള്ള ക്വാര്‍ട്ടേഴ്‌സാണ്‌ എന്ന തരത്തിലാണ്‌ പതിറ്റാണ്ടുകളായി മെയിന്റനന്‍സ്‌ നടത്താതെ അധികൃതര്‍ തടിതപ്പുന്നതെന്നും ആക്ഷേപമുയരുന്നു.
രണ്ട് ഏക്കാറോളം വസ്തുവിൽ 
 സ്‌ഥിതി ചെയ്യുന്ന ക്വാര്‍ട്ടേഴ്‌സിന് സുരക്ഷിതത്വത്തിന് ചുറ്റുമതിലും ഇല്ല 
കാർ ഷെഡ് ഇല്ല ഇതുകാരണം പോലീസുകാര്‍ക്ക്‌ വാഹനങ്ങള്‍ കൊണ്ടു പോകുന്നതിനും ഏറെ ബുദ്ധിമുട്ടാണ്‌. കാടുകയറിക്കിടക്കുന്ന പ്രദേശത്ത്‌ ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ്‌. താമസക്കാരായ പൊലീസുകാരാണ്‌ സ്വന്തം ചെലവില്‍ കാട്‌ വെട്ടിത്തെളിക്കുന്നത്‌. താമസക്കാര്‍ ചെറിയ തോതില്‍ കൃഷി ചെയ്‌താണ്‌ പലപ്പോഴും കാട്‌ ഒഴിവാക്കുന്നത്‌. പലപ്പോഴും പാമ്പുകളുടെ ശല്യം വീട്ടിനുള്ളിലുമുണ്ടാകുന്നത്‌.
കുടിവെള്ളത്തിന്റെ അവസ്‌ഥ ഇതിലും ദുരിതപൂര്‍ണം. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌ഥാപിച്ച വാട്ടര്‍ അതോറിറ്റി പൈപ്പില്‍ നിന്നും വെള്ളം വരുന്നതും നൂലുപോലെയാണ്‌. കിണറുണ്ടെങ്കിലും ശുചീകരണം നടത്താതെ മാലിന്യം നിറഞ്ഞ്‌ കിടക്കുന്നത്‌. ക്വാര്‍ട്ടേഴ്‌സിലെ സെപ്‌റ്റിടാങ്ക്‌ നിറയുമ്പോള്‍ സ്വന്തം ചെലവിലാണ്‌ മറ്റുന്നത്‌. പലഭാഗങ്ങളിലും ലൈറ്റുകളില്ലാത്തത്‌ സമൂഹ്യ വിരുദ്ധര്‍ക്ക്‌ സഹായകമാകുന്നു.
ക്വാര്‍ട്ടേഴ്‌സിലെ വീട്ടില്‍ നിന്നും പുറംതള്ളുന്ന മാലിന്യം നീക്കം ചെയ്യുന്നതിന്‌ പഞ്ചായത്ത്‌ വക 
 വാഹനവും എത്താറില്ല. ഗാര്‍ഹിക മാലിന്യം കുന്നുകൂടിക്കിടന്ന്‌ പരിസരത്ത്‌ ദുര്‍ഗന്ധം വമിക്കുന്ന തരത്തിലാണ്‌.
ഏറെ പഴക്കം ചെന്ന്‌ പൊട്ടിപൊളിഞ്ഞ 
ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിച്ചതിന്റെ വാടകയിനത്തില്‍ പോലീസുകാരുടെ അലവന്‍സ്‌ വെട്ടിക്കുറയ്‌ക്കുമ്പോഴും ഇവിടത്തെ താമസക്കാരുടെ ദുരിതം അധികൃതര്‍ കണ്ടില്ലെന്ന്‌ നടിക്കുന്നു. വിശ്രമമില്ലാതെ സേവനം അനുഷ്‌ടിച്ച്‌ വീട്ടിലെത്തുമ്പോഴും പോലീസുകാര്‍ക്കുണ്ടാകുന്നത്‌ ദുരിതമാണ്‌.
ഇവരുടെ ദുരവസ്‌ഥക്ക്‌ വേണ്ടി ശബ്‌ദിക്കുന്നതിനും സംഘടനകളുമില്ല. ക്വാര്‍ട്ടേഴ്‌സിന്റെ ദുരവസ്‌ഥയെ കുറിച്ച്‌ പരസ്യമായി പ്രതിഷേധിക്കാന്‍ ജോലിയും കിടപ്പാടവും പോകുമെ ഭയന്ന്‌ പൊലീസുകാരുമെത്താറില്ല. നിയമം നടപ്പിലാക്കുന്ന നിയമപാലകരുടെ ദുരവസ്‌ഥ അധികൃതരും കണ്ടില്ലെന്ന്‌ നടിക്കുന്നു.

No comments:

Post a Comment