Sunday, 22 June 2025

നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാൽ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സർക്കാർ ആശുപത്രികളിൽ മരുന്നില്ല.

ചാത്തന്നൂർ: : നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാൽ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സർക്കാർ ആശുപത്രികളിൽ മരുന്നില്ല. പാരിപ്പള്ളി മെഡിക്കൽ 
കോളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിലും നാമമാത്രമായ മരുന്ന് മാത്രമാണ് സ്റ്റോക്ക്  ഉള്ളത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സർക്കാർ ആശുപത്രികളിൽ  എത്തുന്നവരെ  മരുന്നിനായി  
മെഡിക്കൽ സ്റ്റോറുകളിലേക്ക്  പറഞ്ഞു വിടുകയാണ് ആശുപത്രി അധികൃതർ.
സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഷോപ്പുകളിലും കുത്തിവെപ്പിനുള്ള മരുന്നിന് മുറിവിന്റെ ആഴത്തിനനുസരിച്ച് ഒരു ഡോസിന് 350 മുതൽ 2,110 വരെ വിലയാകും. ഇത്തരത്തിൽ നാലോ അഞ്ചോ കുത്തിവെപ്പാണ് വേണ്ടിവരിക.
ഐ ഡി ആർ വി. എന്ന കുത്തിവെപ്പാണ് പേവിഷബാധക്കെകിരേ നൽകുന്നത്. കൂടുതൽ രക്തംവരികയോ ആഴത്തിലുള്ളതോ ആയ മുറിവാണെങ്കിൽ എ.ആർ.എസ്. കുത്തിവെപ്പ് വേണ്ടിവരും. ജില്ലാ ആശുപത്രിയിൽ മാത്രമാണ് ഈ കുത്തിവെപ്പുള്ളത്. സ്വകാര്യ ആശുപത്രികളിൽ ഈ കുത്തിവെപ്പിന് 2,110 രൂപയാണ് ഈടാക്കുക. ഇതിനുപുറമേ ഒ പി ടിക്കറ്റെടുക്കാൻ 200 മുതൽ 300രൂപവരെയാകും.
ഐ ഡി ആർ വി കുത്തിവെപ്പിന് 380 രൂപയാണ് ഈടാക്കുന്നത്. മെഡിക്കൽ ഷോപ്പുകളിൽ 350 രൂപയ്‌ക്ക്‌ കിട്ടുന്ന ഈ മരുന്ന് വാങ്ങിക്കൊടുക്കയാണെങ്കിൽ സർക്കാർ ആശുപത്രികളിൽ കുത്തിവെപ്പ് എടുത്തുകൊടുക്കുന്നുണ്ട്.

@ മുടങ്ങാതെടുക്കണം കുത്തിവെപ്പ്

നാലുപേർക്ക് എടുക്കാവുന്ന ഒരു ഡോസായാണ് സർക്കാർ ആശുപത്രികളിൽ കുത്തിവെപ്പിനുള്ള മരുന്നെത്തിക്കുന്നത്. ഇത് പൊട്ടിച്ചാൽ ആ ദിവസംതന്നെ ഉപയോഗിക്കണം. നായകടിയേറ്റാൽ ആദ്യ കുത്തിവെപ്പ് ഏതുസമയത്തും നൽകും. പിന്നീടുള്ള കുത്തിവെപ്പുകൾ നിശ്ചിത ദിവസങ്ങളിലാണ് നൽകുക. ഇത് കൃത്യമായി എടുക്കണം. തുടർ കുത്തിവെപ്പ് മുടക്കിയാൽ ഫലംകിട്ടില്ല. വീണ്ടും ആദ്യ കുത്തിവെപ്പ് മുതൽ തുടങ്ങണം. തുടർ കുത്തിവെപ്പ് മുടങ്ങാതിരിക്കാനായി നെട്ടോട്ടമോടുകയാണ് പലരും.

@ ഉത്തരവാദിത്വം മെഡിക്കൽ സർവീസസ് കോർപ്പറേഷന്‌

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിക്കുക. മുൻ വർഷങ്ങളിൽ ഉപയോഗിച്ച അളവിന്റെ 10 ശതമാനം കൂടുതൽ ആവശ്യപ്പെടുന്നതാണ് രീതി. മുൻവർഷങ്ങളിൽ കോവിഡും ലോക്‌ഡൗണും മൂലം പേവിഷബാധയേറ്റ കേസുകൾ കുറവായിരുന്നെന്നും ഇക്കൊല്ലം കേസുകൾ കൂടിയെന്നുമാണ് പറയുന്നത്. 

No comments:

Post a Comment